Image default
Uncategorized

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്

0:00

ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. പ്രതികളുടെ വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെയും കർണാടകയിലെയും 21 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ.പത്മകുമാർ, എൻ.വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, മുരാരി ബാബു, പങ്കജ് ഭണ്ഡാരി എന്നിവരടക്കമുള്ളവരുടെ വീടുകളിലും ബംഗളൂരുവിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ ഓഫീസിലുമാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി സംഘം എത്തിയിട്ടുണ്ട്.
മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂർ–പുളിമാത്തുള്ള വീട്ടിലും എൻ.വാസുവിന്റെ പേട്ടയിലെ വീട്ടിലും എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും അന്വേഷണ പരിധിയിൽ.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്‌ഐടി സംഘം കേസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് സാമ്പത്തിക വശങ്ങൾ പരിശോധിക്കാൻ ഇഡി രംഗത്തെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, എസ്.ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നിലവിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയിട്ടില്ല. സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി റെയ്ഡ് പുരോഗമിക്കുന്നത്.

Related post

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Time to time News

പാചകവാതക വില കൂട്ടി കേന്ദ്രം; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

Time to time News

ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."