വ്യാസവിദ്യാപീഠം ഹോസ്റ്റൽ മരണം: മുഖ്യമന്ത്രിക്ക് പരാതി; സീനിയർ വിദ്യാർഥികളും സ്കൂൾ അധികൃതരും ഉത്തരവാദികളെന്ന് കുടുംബം

പാലക്കാട്: ആർഎസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. സ്കൂൾ അധികൃതരും സീനിയർ വിദ്യാർഥികളും മരണത്തിന് ഉത്തരവാദികളാണെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.
ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് രുദ്രയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകൾ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചുവെന്നും പിന്നീട് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ വിദ്യാർഥികളാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
സീനിയർ വിദ്യാർഥികൾ മകളെ മർദിച്ചിരുന്നുവെന്നും ഹോസ്റ്റൽ വാർഡന് ഇതെല്ലാം അറിയാമായിരുന്നുവെന്നും രുദ്രയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ ഗുരുതരമായ വീഴ്ച വരുത്തിയതായും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. ഇത്തരത്തിലുള്ള പരാതികൾ ഒന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

