മലമ്പുഴയിലെ കാട്ടാന ആക്രമണം: താത്കാലിക നടപടികൾ അല്ല, ജനങ്ങൾക്ക് സ്ഥിരം സുരക്ഷ ഉറപ്പാക്കണം — ഇല്യാസ് കാവൽപാട്


പാലക്കാട്: മലമ്പുഴയിൽ വീടിന് പുറത്ത് മരച്ചുവട്ടിൽ ഉറങ്ങിക്കിടന്ന ആദിവാസി യുവാവ് ചന്ദ്രൻ കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം അതീവ വേദനാജനകവും സർക്കാരിന്റെയും വനംവകുപ്പിന്റെയും ഗുരുതരമായ വീഴ്ചയുടെ ഫലവുമാണെന്ന് എസ്‌ഡിപിഐ മലമ്പുഴ മണ്ഡലം പ്രസിഡന്റും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഇല്യാസ് കാവൽപാട് പ്രസ്താവിച്ചു.
കാട്ടാനകൾ ഇറങ്ങുന്ന സമയങ്ങളിൽ മാത്രം ജനങ്ങളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ മുകളിൽ കയറ്റിവിടുകയോ ചെയ്യുന്ന നിലവിലെ സമീപനം കൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. മലമ്പുഴയിലെയും വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെയും സാധാരണ ജനങ്ങൾക്കും ആദിവാസി കുടുംബങ്ങൾക്കും ഭയമില്ലാതെ ജീവിക്കാനുള്ള സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെയും വനംവകുപ്പിന്റെയും ബാധ്യതയാണ്.
വർഷങ്ങളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. സർക്കാർ ഇനി പറയുന്ന കാര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു:
വനാതിർത്തികളിലും ജനവാസ മേഖലകളിലും രാത്രികാല പെട്രോളിംഗും നിരീക്ഷണവും ശക്തമാക്കുക. വനാതിർത്തികളിൽ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ശാശ്വതവും ശാസ്ത്രീയവുമായ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങൾ സജ്ജമാക്കുക എന്നിവ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.
മലമ്പുഴയിൽ നിരന്തരം ആവർത്തിക്കുന്ന വന്യമൃഗ ആക്രമണങ്ങൾ സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇനിയും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിന് മുമ്പ് സർക്കാർ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കണം. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ചന്ദ്രന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും, ആശ്രിതർക്ക് സ്ഥിരം തൊഴിലും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇല്യാസ് കാവൽപാട് ആവശ്യപ്പെട്ടു. ചന്ദ്രന്റെ വിയോഗത്തിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു.

