എക്സൈസ് സംഘത്തിനുനേരെ 20 വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം; കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

പാലക്കാട്: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി എക്സൈസ് സംഘത്തിനുനേരെ ഇരുപതോളം വളർത്തുനായകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പിടിയിലായി. കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റ് (19) പാലക്കാട് പുത്തൂർ വെള്ളോലി ലെയ്‌നിലെ വാടകവീട്ടിൽ നിന്നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
മേഘാലയയിൽ നിന്ന് കൊല്ലങ്കോട് തപാൽ ഓഫീസിലെത്തിയ പാഴ്‌സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിലാണ് നടപടി. പ്രതിയുടെ കൊല്ലങ്കോട്ടെയും പാലക്കാട്ടെയും വീടുകളിൽ ഒരേസമയം പരിശോധന നടത്തിയ എക്സൈസ് സംഘത്തിനുനേരെയാണ് വളർത്തുനായകളെ തുറന്നുവിട്ടത്.
പാലക്കാട്ടെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ ടെറസ് വഴി രക്ഷപ്പെടാനും സഹോദരനുമായി ചേർന്ന് ആൾമാറാട്ടം നടത്തി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചതായും അന്വേഷണ സംഘം അറിയിച്ചു. വീട്ടിൽ നിരവധി നായകളുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയിരുന്ന എക്സൈസ് സംഘം അവയെ ശാന്തമാക്കാൻ ബിസ്കറ്റുകളും മറ്റ് ഭക്ഷണസാധനങ്ങളുമായി എത്തിയിരുന്നു.
ഫെബ്രുവരി 4-നാണ് ജിജിറ്റിന്റെ വിലാസത്തിൽ എത്തിയ പാഴ്‌സലിൽ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഒളിവിലായിരുന്നുവെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. കേസിൽ സഹോദരങ്ങളായ ആർ. സഞ്ജയ് (22), ആർ. രാഹുൽ (26) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെയും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

