വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

പാലക്കാട്: പാലക്കാട് ജില്ലയിലെ വണ്ടിത്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വലിയ വടി ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമീപവാസികളാണ് മൊബൈൽ ഫോണിൽ പകർത്തിയത്. കുട്ടി നിലവിളിക്കുന്നതും മർദനമേറ്റ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മീനാക്ഷിപുരം പൊലീസ് കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ പിതാവിനെതിരെ പരാതി നൽകാനോ മൊഴി നൽകാനോ കുട്ടിയും അമ്മയും തയ്യാറായില്ലെന്നാണ് പൊലീസ് അറിയിച്ചത്.
പിതാവ് ലഹരിക്ക് അടിമയാണെന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
പരാതി ലഭിക്കാത്ത സാഹചര്യത്തിൽ വിഷയത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൂടാതെ, കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിഷയം ചൈൽഡ് വെൽഫെയർ സംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുകയും, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പിതാവിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

