റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗളൂരു-ഉള്ളാൾ പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതും കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതും കേരളത്തിന്റെ റെയിൽവേ വികസനത്തിന് കടുത്ത തിരിച്ചടിയാകുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ.
കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ 14 ന് ( 2026 സെപ്റ്റംബർ 14) പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ഡിവിഷന്റെ ചരക്കുഗതാഗത വരുമാനത്തിന്റെ 90 ശതമാനവും ആകെ വരുമാനത്തിന്റെ പകുതിയിലധികവും നൽകുന്ന മംഗളൂരു മേഖല നഷ്ടപ്പെടുന്നത് ഡിവിഷന്റെ സാമ്പത്തിക അടിത്തറയെത്തന്നെ തകർക്കും. കൂടാതെ, 5,000 കോടി നിക്ഷേപവും വൻ തൊഴിലവസരങ്ങളും പ്രതീക്ഷിച്ച കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് വലിയ ആഘാതമാണ്. വരുമാനവും സാമ്പത്തിക പ്രാധാന്യവും കുറയുന്നത് വടക്കൻ കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷൻ നവീകരണം, പുതിയ ട്രെയിൻ സർവീസുകൾ തുടങ്ങിയ ഭാവി വികസന പദ്ധതികളെയും പ്രതികൂലമായി ബാധിക്കും.
ഈ സാഹചര്യത്തിൽ മംഗളൂരു മേഖലയുടെ കൈമാറ്റം പുനഃപരിശോധിക്കണമെന്നും, കഞ്ചിക്കോട്ടെ ഭൂമിയിൽ മറ്റ് വലിയ റെയിൽവേ പദ്ധതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷരീഫ് അത്താണിക്കൽ, ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം എന്നിവരും പങ്കെടുത്തു.

