ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തിയ സംഭവം; സുരേഷ് കുമാറിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം. വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പിടിയിലായ സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നൽകാൻ റെയിൽവേ പൊലീസ്. സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പാലോട് സ്വദേശിനി ശ്രീക്കുട്ടി (20) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലച്ചോറിനും നട്ടെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. മരുന്നുകളോട് ശ്രീക്കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ചികിത്സ തൃപ്തികരമാണെന്ന് അറിയാൻ കഴിയുന്നത്
സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ, മദ്യപിച്ച് ട്രെയിനിൽ കയറിയ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ട് മറ്റ് യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
