ശബരിമല സ്വർണമോഷണക്കേസ്: എ പത്മകുമാർ അറസ്റ്റിൽ

പത്തനംതിട്ട:ശബരിമല സ്വർണമോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യംചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടു. കട്ടിളപ്പടികളിലെ സ്വർണം അപഹരിച്ചതില് പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
കേസിൽ 2019ലെ ദേവസ്വം ബോർഡിനെ പ്രതിയാക്കിയിരുന്നു. നേരത്തെ ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ വാസുവിനെയും ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സഹായം ചെയ്തുകൊടുത്തെന്നും അന്വേഷണസംഘം കണ്ടെത്തി.
സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശിൽപ്പപാളികളിലെയും ശ്രീകോവിൽ കട്ടിളപ്പാളികളിലെയും സ്വർണം അപഹരിച്ച കേസിൽ കഴിഞ്ഞദിവസം സന്നിധാനത്ത് പ്രത്യേക അന്വേഷകസംഘം പരിശോധന നടത്തിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.”

