പാലക്കാട് എലപ്പുള്ളിയിൽ വീണ്ടും ക്രൂരത
യുവാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദനം

പാലക്കാട്: എലപ്പുള്ളി തേനാരി ഒകരംപള്ളത്ത് യുവാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഒകരംപള്ളം സ്വദേശി വിപിനാണ് (30) മർദനമേറ്റത്. സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളായ ഒകരംപള്ളം സ്വദേശി ശ്രീകേഷ് (24), കഞ്ചിക്കോട് സ്വദേശി ഗിരീഷ് (38) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 17-നാണ് സംഭവം നടന്നത്. വീടിന് സമീപത്തെ റോഡിലെ വൈദ്യുതത്തൂണിൽ തോർത്ത് ഉപയോഗിച്ച് വിപിനെ കെട്ടിയിട്ട ശേഷം കൈകൊണ്ടും കാലുകൊണ്ടും മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുത്തുവെന്നും തുടർന്ന് വിപിൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടായിരുന്ന തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ടമർദനത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വീണ്ടും ജില്ലയിൽ ഇത്തരമൊരു ഞെട്ടിക്കുന്ന ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐ എച്ച്. ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


