വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ മതേതര കേരളത്തിന് വെല്ലുവിളി: വി.പി. ദുൽഖിഫിൽ

കോഴിക്കോട്: വർഗീയത പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെ കേരള സമൂഹം ഒറ്റപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു. മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളെയും പാർട്ടികളെയും ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന പരാമർശങ്ങൾ കേരളത്തിന്റെ മതേതര മൂല്യങ്ങൾക്ക് നേരെയുള്ള ഗുരുതര വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെയും കോൺഗ്രസ് നേതൃത്വത്തെയും യുഡിഎഫ് ഘടകകക്ഷികളെയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടും തുറന്ന അവഹേളനമാണെന്ന് ദുൽഖിഫിൽ ചൂണ്ടിക്കാട്ടി. ഒരു സമുദായത്തെ ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കേരള സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ചില നേതാക്കൾ സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയായാണ് ഇത്തരം വർഗീയ ശബ്ദങ്ങൾ ശക്തമാകുന്നതെന്നും, മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണം ഭരണഘടനാ വിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.
മരണത്തിലും ജാതിയും മതവും തിരയുന്ന മനോഭാവം ഗുരുവിന്റെ ആശയങ്ങളോടുള്ള കടുത്ത അവഹേളനമാണെന്നും, വർഗീയത ഒരു സാമൂഹിക രോഗമാണെന്നും ദുൽഖിഫിൽ പറഞ്ഞു. ഈ പ്രവണത നിയന്ത്രിക്കപ്പെടാതെ പോയാൽ കേരളത്തിന്റെ മതേതര ആത്മാവിനെ തന്നെ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും, അതിനാൽ ഇത്തരം വർഗീയ നിലപാടുകൾ സ്വീകരിക്കുന്നവരെ മതേതര കേരളം എത്രയും പെട്ടെന്ന് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

