ദീപക്കിന്റെ ആത്മഹത്യ; ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ

കൊച്ചി: ബസിൽ യുവതി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, സ്ത്രീകളെതിരെ ബലാത്സംഗത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി പ്രവർത്തകൻ രംഗത്തെത്തി. തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് വിവാദ പരാമർശങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഇയാൾ മുൻപ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നുവെന്നും വ്യക്തമാണ്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, ബസിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നും, അത്തരമൊരു ‘കുറ്റബോധത്തോടെയെങ്കിലും’ മരിക്കുന്നത് ‘മാന്യമായ മരണമാണെന്നും’ അജയ് ഉണ്ണി പറയുന്നതായി കേൾക്കുന്നു. പരാമർശങ്ങൾ അത്യന്തം അക്രമപരവും സ്ത്രീ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി ദീപകിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ഇതിന് പിന്നാലെ, ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സാമൂഹിക മാധ്യമ വിചാരണകളും ഉത്തരവാദിത്വമില്ലാത്ത പരാമർശങ്ങളും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന ചർച്ച വീണ്ടും ശക്തമായിട്ടുണ്ട്.

