കണ്ണൂരിൽ ക്ഷേത്രോത്സവ വേദിയിൽ ആർഎസ്എസ് സ്തുതിഗീതം; സംഘപരിവാർ അജണ്ടയെന്ന് ഡിവൈഎഫ്ഐ, വേദിയിൽ പ്രതിഷേധം

കണ്ണൂർ: കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആർഎസ്എസ് സ്തുതിഗീതം ആലപിച്ചതിനെ തുടർന്ന് ശക്തമായ വിവാദം. സംഭവത്തിന് പിന്നിൽ സംഘപരിവാർ രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കാനുള്ള ശ്രമമാണെന്നാരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി.
തൃശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ആർഎസ്എസ് സ്തുതിഗീതം ആലപിച്ചത്. തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായിരുന്ന കലാപരിപാടിയിലാണ് സംഭവം ഉണ്ടായത്. ഗാനമേളയിൽ ആർഎസ്എസ് ഗാനങ്ങൾ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി വേദിയിലേക്ക് കയറി. ഇതിനെ തുടർന്ന് വേദിയിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി.
രാഷ്ട്രീയഭേദമന്യേ നാട്ടുകാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമാണ് ഉത്സവത്തിനായി പണം ശേഖരിച്ചതെന്നും, അത്തരമൊരു പൊതുഉത്സവ വേദിയിൽ ഒരു വിഭാഗത്തിന്റെ മാത്രം രാഷ്ട്രീയ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സംഭാവന ഉപയോഗിച്ച് നടത്തുന്ന കലാപരിപാടിയിൽ ആർഎസ്എസ് സ്തുതിഗീതങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും, മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

