കിലോയ്ക്ക് ആയിരത്തിന് വാങ്ങി 25,000യ്ക്ക് വിറ്റു; 15 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

എറണാകുളം:
മൂവാറ്റുപുഴയിൽ വൻ ലഹരി മരുന്ന് വേട്ട. 15 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് അറസ്റ്റിലായത്.
ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിലെത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി മൂവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴം പ്രദേശത്ത് നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
വെസ്റ്റ് ബംഗാളിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1,000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി, കേരളത്തിൽ കിലോയ്ക്ക് 25,000 രൂപ വരെ വിലക്ക് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നും, ഇവർ ഇടയ്ക്കിടെ കേരളത്തിലേക്ക് എത്തി ലഹരി ഇടപാടുകൾ നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

