വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച നിലയിൽ; റാഗിങ് ആരോപിച്ച് പിതാവ്

പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് രുദ്രയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സഹപാഠികള്‍ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്.
സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സ്‌കൂളില്‍ റാഗിങ് നടക്കുന്നതായി മകള്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും, മാനേജ്മെന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും രാജേഷ് പറഞ്ഞു. റാഗിങ് മൂലം മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് രാജേഷ് പരാതി നല്‍കിയിട്ടുണ്ട്. പരാതി അതീവ ഗൗരവത്തോടെ പരിഗണിച്ച് നിയമപ്രകാരം ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംഭവത്തില്‍ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും, എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

