നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻ മരിച്ചത് അച്ഛന്റെ മർദനത്തിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കവളാകുളം സ്വദേശി ഷിജി (45)നെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ മടിയിലിരുത്തിയശേഷം കൈമുട്ടുകൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് ഇയാളുടെ മൊഴി.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം. മൂന്നാം തവണ ചോദ്യം ചെയ്തതിനുശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട് നൽകിയിരുന്നു. അമ്മയ്ക്കും മർദന വിവരമറിയാമായിരുന്നോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്.
മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് കുഞ്ഞിന്റെ കൈയിലുണ്ടായ പൊട്ടൽ കൊലപാതകശ്രമത്തിൽ സംഭവിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരിച്ചത്. ബിസ്കറ്റ് കഴിച്ച് അരമണിക്കൂറിനുശേഷം കുഴഞ്ഞുവീണെന്നായിരുന്നു അമ്മയുടെ മൊഴി. അച്ഛനും അമ്മയും പരസ്‌പരവിരുദ്ധമായി മൊഴി നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.


