ക്ഷേത്ര ഉത്സവത്തിനിടെ ഗണഗീതം പാടിയത് ചോദ്യം ചെയ്തു; സിപിഐഎം നേതാവിന് ആർഎസ്എസ്–ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം

തിരുവനന്തപുരം ∙ പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിൽ ഗണഗീതം പാടിയതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐഎം പ്രാദേശിക നേതാവിനെ ആർഎസ്എസ്–ബിജെപി പ്രവർത്തകർ ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ ആറ് ആർഎസ്എസ്–ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ആണ് ആക്രമണത്തിന് ഇരയായത്. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ചല്ലിമുക്ക് ജംഗ്ഷനിൽ നടന്ന ഗാനമേളയിൽ ഗണഗീതം ആലപിച്ചതിനെച്ചൊല്ലി സിപിഐഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന് തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് ആർഎസ്എസ്–ബിജെപി പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായി.
സംഭവത്തിന് പിന്നാലെ ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ ഷാനിന് തലക്ക് ഗുരുതര പരുക്കേറ്റതോടൊപ്പം കൈക്ക് പൊട്ടലുമുണ്ടായി. നിലവിൽ ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇത് കൊലപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഷാൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആർഎസ്എസ്–ബിജെപി പ്രവർത്തകരായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആസൂത്രിത ആക്രമണമാണോയെന്നും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പരിപാടികളിൽ രാഷ്ട്രീയ പ്രചാരണം നടത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ആക്രമണമെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. അതേസമയം, പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

