ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ പ്രതി കുറ്റക്കാരൻ; സന്ദീപിന്റെ ശിക്ഷാവിധി മറ്റന്നാള്‍, പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌സർജൻ വന്ദന ദാസിനെ (25) കുത്തിക്കൊന്ന കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് ആണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച വിധി പ്രസ്താവിക്കും. 2023 മേയ് 10ന് പുലർച്ചെയായിരുന്നു കൊലപാതകം.
വൈദ്യപരിശോധനയ്‌ക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് (42) ആണ് പ്രതി. അക്രമാസക്തനായ സന്ദീപ് കൂടെയുണ്ടായിരുന്ന ബന്ധു രാജേന്ദ്രൻപിള്ള, ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേ ബി മോഹൻ, മണിലാൽ, അലക്സ് എന്നിവരെയും ആക്രമിച്ചു.
വ്യവസായി കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർഥിയായിരുന്നു.
കേസിൽ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് ജൂലൈ ഒന്നിന് കുറ്റപത്രം സമർപ്പിച്ചു. സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പടെ കേസിൽ 136 സാക്ഷികളുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ, ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജഷാജി എന്നിവർ ഹാജരായി.

