
പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ ആര് കിണറ്റിലിട്ടു?; നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍

കോഴിക്കോട്: ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അദ്നാന്റെ മരണശേഷം ഈ ഫോണുകൾ എങ്ങനെ കിണറ്റിലെത്തി എന്നതിലാണ് ഇപ്പോൾ വലിയ ദുരൂഹത നിലനിൽക്കുന്നത്. തെളിവ് നശിപ്പിക്കാൻ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി ഇടപെട്ടിട്ടുണ്ടോ എന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകൻ അദ്നാനെയും പെൺകുട്ടിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നസ്രീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ മുഖത്ത് ടേപ്പ് ചുറ്റി ശ്വാസം മുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീട്ടിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് അദ്നാനെ നേരത്തെ ഈ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

