രോഗികൾക്ക് വഴിയില്ല, അത്യാഹിത വിഭാഗത്തിന് മുന്നിൽ കാടുംപടലും; പാലക്കാട് മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ തുടരുന്നു

പാലക്കാട്: സാധാരണക്കാരുടെ പ്രധാന ആശ്രയമാകേണ്ട പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് ഇനിയും പരിഹാരമില്ലെന്ന് ആക്ഷേപം. അത്യാഹിത വിഭാഗത്തിന് തൊട്ടടുത്തുള്ള ഗേറ്റ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതും പരിസരം കാടുകയറി നശിക്കുന്നതുമാണ് ഏറ്റവും പുതിയ പരാതി.
ഒ.പി., ഐ.പി., അത്യാഹിത വിഭാഗങ്ങളിലേക്ക് എത്തുന്നതിനും മടങ്ങുന്നതിനും നിലവിൽ മെഡിക്കൽ കോളേജിന്റെ പ്രധാന പ്രവേശന കവാടം മാത്രമാണ് ഉപയോഗിക്കുന്നത്. ദേശീയപാതയ്ക്ക് അഭിമുഖമായി മെഡിക്കൽ കോളേജ് പരിസരത്ത് രണ്ട് ഭാഗങ്ങളിലായി നാല് വലിയ ഗേറ്റുകളുണ്ടെങ്കിലും അതിൽ പ്രവേശന ഭാഗത്തെ ഗേറ്റ് മാത്രമാണ് ഗതാഗതത്തിനായി പ്രയോജനപ്പെടുത്തുന്നത്.
അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഗേറ്റ് നാളിതുവരെയും തുറന്നിട്ടില്ല. ദേശീയപാതയുമായി ബന്ധിപ്പിച്ച് ഇവിടെ വഴിസൗകര്യം ഒരുക്കാത്തതിനാൽ ഗേറ്റിന് സമീപമുള്ള പ്രദേശം കാടുകയറി കിടക്കുകയാണ്. ഒരാൾപൊക്കത്തിൽ വരെ പുല്ലും കാടും വളർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ഈ ഭാഗത്തുകൂടി കടന്നുപോകാൻ പോലും ബുദ്ധിമുട്ടുകയാണ്.
ഗേറ്റ് തുറക്കാത്തതിനാൽ ചിലർ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ എത്തി ഗേറ്റിന് അടിയിലൂടെ നൂണ് കടന്നുപോകുന്ന സാഹചര്യമാണുള്ളതെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഈ ഭാഗം വെട്ടിത്തെളിച്ച് വൃത്തിയാക്കി ഗേറ്റ് തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
സുരക്ഷാ ജീവനക്കാരെ നിയമിക്കേണ്ടിവരുമെന്നതാണ് തടസ്സമെന്ന് ആക്ഷേപം
ദേശീയപാതയോട് ചേർന്നുള്ള ഗേറ്റ് തുറന്നാൽ അധികമായി സുരക്ഷാ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്ന കാരണത്താലാണ് ഗേറ്റ് തുറക്കാത്തതെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ സൗകര്യപ്രദമായ പ്രവേശനമാർഗം ഒരുക്കുന്നതിനേക്കാൾ സുരക്ഷാ ജീവനക്കാരുടെ അധിക ചെലവ് പരിഗണിക്കുന്ന സമീപനമാണോ സ്വീകരിക്കുന്നതെന്ന ചോദ്യവും ഉയരുന്നു.
പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിന് സമീപമുള്ള പ്രവേശന സൗകര്യം കാര്യക്ഷമമാക്കേണ്ടത് രോഗികളുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് അനാവശ്യമായി ദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.
ചികിത്സാ സൗകര്യങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും വീഴ്ചയോ?
പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കുറവ്, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, ഐ.സി.യു. ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ പരിമിതി തുടങ്ങിയ വിഷയങ്ങൾ നേരത്തെയും ചർച്ചയായിട്ടുണ്ട്. ആശുപത്രിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ടെന്ന പരാതികൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പരാതികളും തുടർച്ചയായി ഉയരുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് അത്യാഹിത വിഭാഗത്തിന് സമീപത്തെ ഗേറ്റ് പോലും ഉപയോഗിക്കാനാകാത്ത വിധം കാടുകയറി കിടക്കുന്നത്. രോഗികൾക്ക് മികച്ച ചികിത്സയ്ക്കൊപ്പം സുരക്ഷിതവും സുഗമവുമായ പ്രവേശന സൗകര്യവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
‘ശനിദശ’ മാറാതെ മെഡിക്കൽ കോളേജ്
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷ വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായി യാഥാർഥ്യമായിട്ടില്ലെന്നാണ് ഉയരുന്ന വിമർശനം. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിവിധ ഘട്ടങ്ങളിൽ യോഗങ്ങളും നിർദേശങ്ങളും ഉണ്ടായിരുന്നെങ്കിലും രോഗികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായിട്ടില്ലെന്നാണ് ആക്ഷേപം.
ജില്ലയിലെ സാധാരണക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രധാന ആശ്രയമാകേണ്ട സർക്കാർ മെഡിക്കൽ കോളേജിന്റെ മുൻവശം പോലും കാടുകയറി കിടക്കുന്ന അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റമുണ്ടാകണമെന്നാണ് ആവശ്യം.
അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഗേറ്റ് വൃത്തിയാക്കി തുറക്കുക, ആവശ്യമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക, രോഗികൾക്ക് സുഗമമായ പ്രവേശന സൗകര്യം ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം മെഡിക്കൽ കോളേജിലെ ജീവനക്കാരുടെയും ചികിത്സാ സൗകര്യങ്ങളുടെയും കുറവ് പരിഹരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

