കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണം

കോട്ടയം:
സ്വന്തമായി ജോലി ചെയ്യാനോ സ്ഥിരമായ വരുമാനം കണ്ടെത്താനോ കഴിയാതെ മറ്റുള്ളവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാരുണ്ട്. അവരുടെ ജീവിത പ്രശ്നങ്ങളും അവകാശ നിഷേധങ്ങളും പലപ്പോഴും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ ഗൗരവത്തോടെ എത്തുന്നില്ല.
ഭിന്നശേഷിക്കാർക്ക് സർക്കാർ വിവിധ ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ അവ അർഹരായവരിൽ എത്തുന്നില്ല. തൊഴിൽ സംവരണം നാലു ശതമാനമായി നിലനിൽക്കുമ്പോഴും അർഹരായ ഭിന്നശേഷിക്കാർക്ക് അതിന്റെ മുഴുവൻ പ്രയോജനം ലഭിക്കുന്നില്ല. സർക്കാർ ജോലികളിലും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ കൃത്യമായി ലഭിക്കുന്നില്ല. രോഗബാധിതരും ഗുരുതരമായ ഭിന്നശേഷിയുള്ളവരുമായ നിരവധി ആളുകൾക്ക് ലഭിക്കുന്ന പെൻഷൻ തുക അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ പര്യാപ്തമല്ല. പെൻഷൻ തുക കാലാനുസൃതമായി വർധിപ്പിക്കണം. ചികിത്സ, മരുന്ന്, യാത്ര, സഹായ ഉപകരണങ്ങൾ, പരിചരണം തുടങ്ങിയവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുന്നു. സ്വയംതൊഴിലും തൊഴിൽ അവസരങ്ങളും ആഗ്രഹിക്കുന്ന നിരവധി ഭിന്നശേഷിക്കാരുണ്ട്. എന്നാൽ ബാങ്ക് വായ്പ, സ്വയംതൊഴിൽ സഹായം, പരിശീലനം, സബ്സിഡി, ഉപകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിൽ പലർക്കും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.
യാത്രാ സൗകര്യത്തിലും തുല്യനീതി വേണം.
ഭിന്നശേഷിക്കാർക്ക് കെഎസ്ആർടിസിയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും കൂടുതൽ ആനുകൂല്യങ്ങളും സൗജന്യ യാത്രാ സൗകര്യവും ഉറപ്പാക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന പ്രതിനിധി സഭ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.

