ജില്ലാ ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണം; 68കാരന് കടിയേറ്റു
വസ്ത്രങ്ങളും കടിച്ചുകീറ പാലക്കാട് നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തം

പാലക്കാട്: ശസ്ത്രക്രിയയ്ക്കായി മകനോടൊപ്പം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ 68കാരന് നേരെ തെരുവുനായയുടെ ആക്രമണം. തേങ്കുറിശ്ശി എളമന്നം സ്വദേശി ആറുമുഖനാണ് നായയുടെ കടിയേറ്റത്. ഇടതു കാലിന്റെ തുടയിലാണ് ആഴത്തിലുള്ള മുറിവേറ്റത്. ആക്രമണത്തിനിടെ ആറുമുഖന്റെ വസ്ത്രങ്ങളും നായ കടിച്ചുകീറി.
മകൻ ആനന്ദിന് കാലിലെ മുഴയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായാണ് ആറുമുഖൻ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയ പൂർത്തിയായതിനെ തുടർന്ന് മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോകുന്നതിനിടെയാണ് ആശുപത്രി വരാന്തയിലൂടെ ഓടിയെത്തിയ തെരുവുനായ ആറുമുഖനെ ആക്രമിച്ചത്.
നായയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിൽ കടിയേൽക്കുകയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചതോടെ പരിശോധന നടത്തി ചികിത്സ നൽകി. മുറിവ് ആഴത്തിലുള്ളതിനാൽ വരും ദിവസങ്ങളിലും തുടർചികിത്സ ആവശ്യമായി വരും.
ജില്ലാ ആശുപത്രി പരിസരത്തും സമീപ റോഡുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലെത്തുന്ന സാധാരണക്കാരും ഭീതിയോടെയാണ് പലപ്പോഴും ആശുപത്രി പരിസരത്ത് സഞ്ചരിക്കുന്നത്.
പാലക്കാട് നഗരസഭാ പരിധിയിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരത്തിലെ പല ഭാഗങ്ങളിലും നായ്ക്കളുടെ കൂട്ടം വ്യാപകമായതോടെ ജനങ്ങൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ നിയന്ത്രണത്തിൽ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പ്രവർത്തനം വൻ പരാജയമാണെന്ന വിമർശനവും ശക്തമാണ്.
ആശുപത്രി പോലുള്ള അതീവ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ട സ്ഥലങ്ങളിൽ പോലും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭയും ആരോഗ്യ അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.

