എടപ്പാളിൽ നടുക്കം: മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

മലപ്പുറം: എടപ്പാളിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) ആണ് സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയെ (27) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പോലീസ് നൽകുന്ന പ്രാഥമിക വിവരമനുസരിച്ച്, ഇന്ന് രാവിലെ ഏകദേശം എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിക്ക് പോയ സമയത്തായിരുന്നു കൃത്യം. വീട്ടിലെ വെള്ളം നിറച്ച ഡ്രമ്മിൽ മുക്കിയാണ് അമ്മ അഞ്ജനയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഇതിനുശേഷം വീടിന് സമീപത്തെ മരത്തിൽ അനിതാകുമാരി തൂങ്ങിമരിക്കുകയായിരുന്നു.
മകളെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് അനിതാകുമാരിയുടെ ഭർത്താവ് മരിച്ചിരുന്നു. ഈ ദുഃഖം അവരെ കടുത്ത വിഷാദത്തിലാഴ്ത്തിയിരുന്നു. ഇതിനുപുറമെ, സെറിബ്രൽ പാൾസി ബാധിതയായ മകൾക്ക് മതിയായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള സങ്കടവും അനിതാകുമാരിയെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു.
കുടുംബം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണത്തിൻ്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
