ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച കേസിൽ വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതിയായ പൂന്തുറ ആലുകാട് ദാസ് ഭവനിൽ ബെയ്‍ലിൻ ദാസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം ചെയ്യൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയിലാണ് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലി (26)യെ ഓഫീസിൽ ബെയ്‍ലിൻ ദാസ് മർദിച്ചത്. മോപ് സ്റ്റിക് ഉപയോഗിച്ച് ബെയ്ലിൻ മുഖത്ത് മർദിച്ചതായി ശ്യാമിലി പറഞ്ഞിരുന്നു. അടികൊണ്ട് ശ്യാമിലിയുടെ മുഖത്ത് മാരകമായി പരിക്കേറ്റു.
സംഭവമുണ്ടായതിന് ദിവസങ്ങൾക്കുമുമ്പ് ബെയ്ലിൻ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയിൽനിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. പിന്നീട് ഇയാൾ ശ്യാമിലിയെ ഫോണിൽ വിളിച്ച് ജോലിക്കെത്തണമെന്ന് നിർദേശിച്ചു. ജോലിക്കെത്തിയ ശ്യാമിലി തന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെപ്പറ്റി ബെയ്ലിനുമായി സംസാരിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതിൽ പ്രകോപിതനായ ബെയ്ലിൻ ശ്യാമിലിയെ മർദിക്കുകയായിരുന്നു. മുഖത്തടിയേറ്റ് വീണ ശ്യാമിലി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്‌സ്റ്റിക്കുകൊണ്ട് വീണ്ടും മർദിച്ചു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവച്ചായിരുന്നു മർദനം. സംഭവത്തിനു പിന്നാലെ ബെയ്ലിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു.

