സുഹാൻ എവിടെ? ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായിട്ട് 20 മണിക്കൂർ; തിരച്ചിൽ ഊർജിതം

പാലക്കാട്:
ചിറ്റൂർ മേഖലയിൽ നിന്ന് കാണാതായ ആറ് വയസുകാരനായ സുഹാനെ കണ്ടെത്താനുള്ള തിരച്ചിൽ 20 മണിക്കൂറുകൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. ചിറ്റൂർ, അമ്പാട്ടുപാളയം മേഖലകളിൽ പൊലീസ്, ഡോഗ് സ്‌ക്വാഡ്, അഗ്നിരക്ഷാസേന എന്നിവർ ചേർന്ന് വ്യാപകമായ പരിശോധന തുടരുകയാണ്.
ഡോഗ് സ്‌ക്വാഡ് എത്തിയെത്തി നിന്ന കുളത്തെ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. എരുമങ്കോട് പ്രദേശത്തെ വിവിധ കുളങ്ങളിലും പരിശോധന നടത്തും. ഇന്ന് ഞായറാഴ്ച രാവിലെ 7 ആയതോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. രാവിലെ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ കളിച്ച ശേഷം വീട്ടിലെത്തിയ കുട്ടി സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങുകയും തുടർന്ന് വീട് വിട്ടിറങ്ങുകയുമായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളും വീട്ടിലുണ്ടായിരുന്നു.
സുഹാനെ കാണാതായ വിവരം സഹോദരൻ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ്, ഡോഗ് സ്‌ക്വാഡ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രദേശത്തെ സ്വകാര്യ ബസ് ജീവനക്കാരോടും വ്യാപാരികളോടും കുട്ടിയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി. സുഹാൻ പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീടുകൾ, സ്‌കൂൾ പരിസരം എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇന്നും തുടരും.
ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്–തൗഹീദ ദമ്പതികളുടെ മകനാണ് സുഹാൻ.

