സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ആയേക്കും

കൊട്ടാരക്കര: മുന്‍ എംഎല്‍എയും സിപിഎമ്മിലെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ സമരവേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ ഐഷ പോറ്റിക്ക് സാധ്യതയുണ്ടെന്ന സൂചനകളും ശക്തമാണ്.
കഴിഞ്ഞ കുറച്ചുകാലമായി സിപിഎം പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഐഷ പോറ്റി അകന്നു നില്‍ക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്ന് മാറുന്നുവെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ ലഭിക്കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
ഐഷ പോറ്റിയുടെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ് കൊട്ടാരക്കര മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

