യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു; ബിജെപി പ്രദേശിക നേതാവ് അറസ്റ്റില്‍

പാലക്കാട് : പൊൽപ്പുള്ളി
കുടുംബ വഴക്കിനിടെ ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തേറ്റ് യുവാവ് മരിച്ചു. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശരത്തിന്റെ സഹോദരീഭർത്താവും സജീവ ബിജെപി–ആർഎസ്എസ് പ്രവർത്തകനുമായ വടക്കംപാടം വേർകോലി സ്വദേശി പ്രമോദ്കുമാർ (41) നെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ്കുമാർ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൊൽപ്പുള്ളി പഞ്ചായത്ത് ആറാം വാർഡിൽ (പ്ലാപ്പള്ളി) ബിജെപി സ്ഥാനാർഥിയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വർഷങ്ങളായി ഭാര്യയിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന പ്രമോദ്കുമാറിന്റെ ഭാര്യ രാജി അമ്പാട്ടുപാളയത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ചിറ്റൂർ കെവിഎം യു.പി. സ്കൂളിൽ പഠിക്കുന്ന മകനെ സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലെത്തിക്കാൻ രാജി ശരത്തിനോട് ആവശ്യപ്പെട്ടിരുന്നു. മകൻ അമ്മയോടൊപ്പമാണ് താമസം.
ശരത് കുട്ടിയുമായി സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ, അവിടെ കെട്ടിട നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രമോദ്കുമാർ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ കൈയിലുണ്ടായിരുന്ന ബൈക്കിന്റെ ചാവി ഉപയോഗിച്ച് പ്രമോദ്കുമാർ ശരത്തിന്റെ കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശരത്തിനെ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമോദ്കുമാറും ആശുപത്രിയിലെത്തിച്ച സംഘത്തിലുണ്ടായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുന്‍പ് ഭാര്യയെ മർദിച്ച സംഭവത്തിൽ പ്രമോദ്കുമാറിനെതിരെ ചിറ്റൂർ പൊലീസ് കേസെടുത്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. വെൽഡിങ് തൊഴിലാളിയായ ഇയാൾ കെട്ടിട നിർമാണ ജോലികളുടെ ഭാഗമായി കുറച്ചുദിവസങ്ങളായി സ്കൂളിൽ ഉണ്ടായിരുന്നു.
പെട്ടിഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ശരത്.
ഭാര്യ: രാഗി
മകൾ: ഒന്നര വയസ്സുള്ള ഇഷാനി

