സർക്കാരിന്റെ ആത്മവിശ്വാസക്കുറവാണ് വർഗീയ പ്രസ്താവനകൾക്ക് കാരണം: മുസ്‌ലിം ലീഗ്

മലപ്പുറം: വർഗീയ പരാമർശത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാനെയും സിപിഎമ്മിനെയുംതിരെ മുസ്‌ലിം ലീഗ് രംഗത്തെത്തി. നാല് വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള പ്രചരണമാണ് നടത്തുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസക്കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. മാറിമാറി വിവിധ ‘കാർഡുകൾ’ കളിച്ചിട്ടും ഇടതുപക്ഷത്തിന് രാഷ്ട്രീയ ലാഭമുണ്ടായില്ലെന്നും മലയാളിയുടെ മണ്ണിൽ വർഗീയത ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗത്തെ ലക്ഷ്യംവെച്ച് സർക്കാർ, സർക്കാരിനെ പിന്തുണക്കുന്നവർ, മന്ത്രിമാർ എന്നിവർ നടത്തുന്ന പ്രസ്താവനകൾ ജനങ്ങൾ സ്വീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ ന്യൂനപക്ഷ കാർഡ് എടുത്തതായും, തുടർന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് എടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇതെല്ലാം മറികടന്ന് മികച്ച വിജയം നേടിയത് യുഡിഎഫാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

