ഈ മലയാളക്കരയുടെ ശബ്ദത്തെ നിശബ്ദമാക്കാൻ ഒരു ശക്തിക്കും കഴിയില്ല’; രാഹുൽ ഗാന്ധി

കൊച്ചി: കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവത്തിന് കൊച്ചിയിൽ തുടക്കമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവൻ പേരെയും ഉൾപ്പെടുത്തി ‘മഹാപഞ്ചായത്ത്’ എന്ന പേരിൽ മറൈൻ ഡ്രൈവിൽ നടന്ന പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം ചരിത്രപരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളം ഇന്ന് തൊഴിലില്ലായ്മ ഉൾപ്പെടെ നിരവധി ഗുരുതര പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും, മികച്ച രാഷ്ട്രീയ ബോധമുള്ള ജനതയാണ് കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യ നിശബ്ദമായിരിക്കണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും വളരെ കുറച്ച് ആളുകളിലേക്കു മാത്രം ഒതുക്കാനാണ് അവരുടെ ശ്രമം. എന്നാൽ ഈ മലയാളക്കരയുടെ ശബ്ദത്തെ നിശബ്ദമാക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അത് രാജ്യത്തോട് ഉറക്കെ വിളിച്ചുപറയും,’ രാഹുൽ ഗാന്ധി പറഞ്ഞു.
അധികാരത്തിലെത്തിയാൽ എന്ത് ചെയ്യുമെന്ന് വ്യക്തമായി പറയാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ ഈ നാടിന്റെ സംസ്കാരം തനിക്ക് നന്നായി അറിയാമെന്നും, ഇവിടെ വിവിധ മതങ്ങൾ ഐക്യത്തോടെ ജീവിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനപ്രതിനിധികൾ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും, നിശബ്ദതയുടെ സംസ്കാരം വളരാൻ അനുവദിക്കാത്തവരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

