പൂന്തുറയിലെ അമ്മ–മകൾ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; മരുമകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പൂന്തുറയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവിന്റെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ, മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്.
ആറ് വർഷമായി മാനസിക പീഡനവും അവഗണനയും സഹിക്കേണ്ടി വന്നുവെന്നും, വിവാഹസമയത്ത് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞ് അപമാനിച്ചുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വിവാഹാനന്തരമായി 25 ദിവസങ്ങൾ മാത്രമാണ് ഗ്രീമയും ഉണ്ണികൃഷ്ണനും ഒരുമിച്ച് താമസിച്ചതെന്നും, നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി മകളെ ഉപേക്ഷിച്ചുവെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“അപമാനത്തിന്റെ ഭാരം ഇനിയും സഹിക്കാൻ കഴിയില്ല. മടുത്തു, മതിയായി” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. സ്വത്തുക്കളെക്കുറിച്ചും ശക്തമായ വികാരാഭിവ്യക്തികളാണ് അമ്മ സജിതയും മകൾ ഗ്രീമയും കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിൽ ഉച്ചയ്ക്ക് മൂന്നോടെ സജിതയെയും ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസംഭവം വളരെ വേഗത്തിൽ ഉണ്ടായതും, ആത്മഹത്യാ കുറിപ്പിലെ സൂചനകളും കണക്കിലെടുത്ത് സയനൈഡ് ഉപയോഗിച്ചിരിക്കാമെന്ന സംശയമാണ് പോലീസ് പരിശോധിക്കുന്നത്. വിഷവസ്തു എങ്ങനെ ലഭിച്ചതെന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ഫാമിലി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അമ്മയുടെയും മകളുടെയും മരണം. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


