ചിക്കൻ വിലയിൽ വൻ കുതിപ്പ്; കിലോയ്ക്ക് 360 കടന്നു – ആശങ്കയോടെ കേരളം

കോഴിക്കോട്: അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുത്തനെ ഉയർന്നതോടെ കേരളത്തിലും വിലക്കയറ്റ ഭീഷണി ശക്തമാകുന്നു. ചില്ലറ വിപണിയിൽ ചിക്കൻ വില കിലോയ്ക്ക് 360 രൂപ കടന്നതോടെ സാധാരണക്കാർ കടുത്ത ആശങ്കയിലാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന വിലയിൽ നിന്ന് 40 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ വില 400 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ, അവിടെ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന കേരള വിപണിയെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങൾ. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്നുമുതൽ തമിഴ്‌നാട്ടിലെ ഒരു വിഭാഗം കോഴി കർഷകർ സമരത്തിലാണ്. ഇതോടെ ഉത്പാദനവും വിതരണവും ഗണ്യമായി കുറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രധാന കോഴിവളർത്തൽ കേന്ദ്രമായ പല്ലടത്തിൽ നിന്നുള്ള വിതരണം കുറഞ്ഞത് ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ നിലവിലെ തണുത്ത കാലാവസ്ഥ മൂലം കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം ഏകദേശം 20 ശതമാനം വരെ കുറഞ്ഞതായും പല്ലടം ബ്രോയിലർ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച വരെ കിലോയ്ക്ക് 310 രൂപയായിരുന്ന ചിക്കൻ വിലയാണ് ഒറ്റയടിക്ക് 360 രൂപ കടന്നത്. ജീവനുള്ള കോഴിയുടെ മൊത്തവ്യാപാര വിലയിലും കുതിപ്പുണ്ടായി. മുൻപ് 180 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 200 രൂപവരെയായി ഉയർന്നിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പ്രതിസന്ധി നീണ്ടാൽ കേരളത്തിലെ ചില്ലറ വിപണിയിൽ കൂടുതൽ വിലക്കയറ്റം അനുഭവപ്പെടാനിടയുണ്ടെന്ന ആശങ്കയാണ് ഉപഭോക്താക്കളിലും വ്യാപാരികളിലും ഉയരുന്നത്.

