ലോൺ ആപ്പിലെ ഭീഷണി; പാലക്കാട് ജില്ലയിൽ മാത്രം ഒമ്പത് പേർ ജീവനൊടുക്കി

പാലക്കാട്:
അനധികൃത ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണികൾ പാലക്കാട് ജില്ലയിൽ ഗുരുതര പ്രശ്നമായി മാറുന്നു. ലോൺ ആപ്പിലെ തുടർച്ചയായ ഭീഷണിയെ തുടർന്ന് പാലക്കാട് മേനോൻപാറയിൽ അജീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷണം തുടരുകയാണ്.
അജീഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ലോൺ ആപ്പിന്റെ പ്രതിനിധികൾ ഭീഷണി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറി.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനധികൃത ലോൺ ആപ്പിൽ നിന്നാണ് അജീഷിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് ഒമ്പത് പേർ ആത്മഹത്യ ചെയ്തതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് സജീവമായിരുന്ന ഇത്തരം അനധികൃത ലോൺ ആപ്പുകൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിലും, 2025 നവംബർ മുതൽ വീണ്ടും ഇവ സജീവമായതായി സൈബർ പൊലീസ് പറയുന്നു. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും സംശയാസ്പദ ലിങ്കുകളിൽ പ്രവേശിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ലോൺ ആപ്പുകളുടെ പ്രതിനിധികൾ അപകീർത്തികരമായ സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നതടക്കമുള്ള ഭീഷണികളും ഉയർത്തുന്ന സാഹചര്യത്തിൽ, ഭയപ്പെടാതെ ഉടൻ പൊലീസിനെ സമീപിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു.

