സിസിടിവി തെളിവായി; ചികിത്സ നിഷേധിച്ച് രോഗി മരിച്ചെന്ന് ആരോപണം — വിളപ്പിൽശാല സർക്കാർ ആശുപത്രി ഗുരുതര ആരോപണങ്ങളിൽ

തിരുവനന്തപുരം: ശ്വാസതടസ്സവുമായി അത്യാഹിതാവസ്ഥയിൽ സർക്കാർ ആശുപത്രിയിലെത്തിച്ച രോഗിയെ തിരിഞ്ഞുനോക്കാതെ ചികിത്സ നിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളപ്പിൽശാല സർക്കാർ ആശുപത്രിയിലാണ് ഗുരുതര ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. കൊല്ലംകൊണം സ്വദേശിയായ ബിസ്മീർ (37) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങളാണ് ഇന്നാണ് പുറത്തുവന്നത്.
ദൃശ്യങ്ങളിൽ, ഗുരുതരാവസ്ഥയിൽ രോഗിയുമായി എത്തിയ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് സഹായം അഭ്യർത്ഥിക്കുന്നതും, എന്നാൽ ഗേറ്റ് തുറന്ന് നൽകുകയോ അടിയന്തര ചികിത്സ ആരംഭിക്കുകയോ ചെയ്യാതെ രോഗിയെ അവഗണിക്കുന്നതുമാണ് കാണുന്നത്. സിപിആറും ഓക്സിജനും നൽകാൻ ജീവനക്കാർ തയ്യാറായില്ല എന്ന ബന്ധുക്കളുടെ ആരോപണം സിസിടിവി ദൃശ്യങ്ങൾ ശക്തിപ്പെടുത്തുന്നതായാണ് വിലയിരുത്തൽ.
ജീവൻ രക്ഷിക്കാവുന്ന നിർണായക നിമിഷങ്ങളിൽ ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയ കുടുംബം, ജില്ലാ മെഡിക്കൽ ഓഫീസർക്കും സംസ്ഥാന ആരോഗ്യവകുപ്പിനും പരാതി നൽകുമെന്ന് അറിയിച്ചു.
അതേസമയം, പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിശദീകരണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവത്തിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

