വഴക്കിട്ട് പിണങ്ങിപ്പോയി; തിരിച്ചെത്തിയ രണ്ടാം ദിവസം വീണ്ടും തർക്കം – പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: പേയാട് അരുവിപ്പുറം സ്വദേശിനിയായ യുവതിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവിപ്പുറം സ്വദേശി വിദ്യ (28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷ് (32)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിലാണ് വിദ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യയുടെ മരണവിവരം രതീഷ് തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രതീഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. രതീഷും വിദ്യയും തമ്മിൽ ഇത് രണ്ടാം വിവാഹമായിരുന്നു. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസവും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിന് പിന്നാലെ രതീഷ് വിദ്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വഴക്കിനെ തുടർന്ന് മുമ്പ് വീട്ടിൽ നിന്ന് പിണങ്ങി പോയിരുന്ന വിദ്യ രണ്ട് ദിവസം മുമ്പാണ് വീണ്ടും ഭർത്താവിനൊപ്പം താമസിക്കാൻ തിരിച്ചെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അടിപിടി കേസുകളിൽ നേരത്തെയും പ്രതിയായിരുന്ന രതീഷിന്റെ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

