പോലീസ് മോശമായി പെരുമാറി; കുടുംബത്തെ പെരുവഴിയിലാക്കി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ പോലീസ് നടത്തിയ ഇടപെടൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന ആരോപണവുമായി യുവാവ് മുഹമ്മദ് റിയാസ് രംഗത്ത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കാറിൽ നിന്ന് ബലം പ്രയോഗിച്ച് വലിച്ചിറക്കി പോലീസ് കൊണ്ടുപോയതെന്ന് റിയാസ് പറഞ്ഞു.
“ഞാൻ പറയുന്നത് കേൾക്കാൻ പോലും പോലീസ് തയ്യാറായില്ല. കൊടും കുറ്റവാളിയെന്ന പോലെയാണ് പെരുമാറിയത്. ഇൻസ്പെക്ടർ ഗുണ്ടയെപ്പോലെയാണ് പെരുമാറിയത്” എന്നാണ് റിയാസിന്റെ ആരോപണം. ടോൾ ബൂത്തിലെ ബാരിയർ കാറിൽ ഇടിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്തതാണ് പോലീസിന്റെ പ്രകോപനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ആറുമാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ടോൾ പ്ലാസയിൽ നിർത്തിയിട്ടാണ് പോലീസ് തന്നെ കൊണ്ടുപോയതെന്ന് റിയാസ് വ്യക്തമാക്കി. കാറിൽ നിന്ന് ബലമായി വലിച്ചിഴക്കുന്നതിനിടെ, അത് തടയാൻ ശ്രമിച്ച ശസ്ത്രക്രിയ കഴിഞ്ഞ അമ്മായിയുടെ കൈയ്ക്ക് പോലീസിന്റെ ബലപ്രയോഗത്തിൽ പരിക്കേറ്റതായും ആരോപണമുണ്ട്.
കുട്ടിയുടെയും സ്ത്രീകളുടെയും സുരക്ഷയെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള പോലീസ് നടപടി അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് റിയാസ് പറഞ്ഞു. “ഒരു ജനാധിപത്യ രാജ്യത്ത് സാധാരണ പൗരനോട് ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാൻ കഴിയില്ല” എന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിൽ നീതി തേടി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. കുമ്പള ടോൾ പ്ലാസയിലെ പോലീസ് ഇടപെടൽ സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമാകുകയാണ്.

