പാലക്കാട് ട്വന്റി–20യിൽ കൂട്ടരാജി; എൻഡിഎ ഘടകകക്ഷിയായതിൽ പ്രതിഷേധം

പാലക്കാട്: എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി–20യുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ മുതലമടയിൽ കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി–20യിൽ ലയിച്ചതിനെ തുടർന്ന് പ്രവർത്തിച്ചിരുന്ന മുഴുവൻ പ്രവർത്തകരും പാർട്ടി വിട്ടതായി അറിയിച്ചു.
എൻഡിഎയിൽ ഘടകകക്ഷിയാകാനുള്ള തീരുമാനം പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് പ്രവർത്തകരുമായോ പ്രാദേശിക നേതൃത്വങ്ങളുമായോ ആലോചിക്കാതെയാണ് എടുത്തതെന്ന ആക്ഷേപമാണ് രാജിക്കു കാരണം. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുതലമടയിൽ ചേർന്ന യോഗം, ട്വന്റി–20യിലേക്കുള്ള ലയനം അസാധുവാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നുപ്രവർത്തിക്കാനാണ് തീരുമാനം.
മുതലമടയ്ക്ക് പുറമെ നെല്ലിയാമ്പതി, നെന്മാറ എന്നിവിടങ്ങളിലെയും പ്രവർത്തകർ ട്വന്റി–20യിലെ പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ചു. വിവിധ മേഖലകളിലായി ഏകദേശം 50ഓളം പേരാണ് പാർട്ടി വിട്ടത്.
പാർട്ടി തീരുമാനങ്ങളിൽ അടിത്തറയിലെ പ്രവർത്തകരുടെ അഭിപ്രായം അവഗണിക്കുന്ന സമീപനമാണ് ട്വന്റി–20യുടെ നിലവിലെ നേതൃത്വത്തിനുള്ളതെന്ന് രാജിവെച്ചവർ ആരോപിച്ചു. ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കി.

