നീതി തേടി പാലക്കാട് പ്രതിഷേധക്കടലാകുന്നു; റാം നാരായൺ ബാഗേൽ കൊലപാതകത്തിനെതിരെ ഇന്ന് സാഹോദര്യ റാലി

പാലക്കാട്: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ദളിത് യുവാവായ റാം നാരായൺ ബാഗേൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഇന്ന് ശക്തമായ പ്രതിഷേധം ഉയരും. ‘ജസ്റ്റിസ് ഫോർ റാം നാരായൺ ആക്ഷൻ സമിതി’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സാഹോദര്യ റാലിയും പ്രതിരോധ സംഗമവും’ ഇന്ന് വൈകുന്നേരം 3.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും.
സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ രാജ്യത്ത് വർധിച്ചുവരുന്ന വംശീയ അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരായ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗരം ചുറ്റി നീങ്ങുന്ന സാഹോദര്യ റാലി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകമായി സജ്ജീകരിച്ച ‘റാം നാരായൺ ബാഗേൽ നഗറിൽ’ സമാപിക്കും.
തുടർന്ന് നടക്കുന്ന പ്രതിരോധ സംഗമം എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ . എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡൻറ് ഗ്രോ വാസു സംഗമം ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
റാം നാരായണിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുക, രാജ്യത്ത് തുടരുന്ന വംശീയ വിദ്വേഷവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ സമിതി മുന്നോട്ടുവയ്ക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
വംശീയതയ്ക്കും അനീതിക്കും എതിരായ ഈ ജനകീയ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്ന് ജസ്റ്റിസ് ഫോർ റാം നാരായൺ ആക്ഷൻ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

