നെതന്യാഹുവിനെയും വ്യോമസേനാ കമാൻഡറെയും ലക്ഷ്യമിട്ട് ഖൈബർ ബാണം തൊടുത്തെന്ന് ഇറാൻ: തങ്ങൾ വികേന്ദ്രീകൃത പോരിലേക്കെന്ന് അരാഗ്ചി

തെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസിനെയും ഇസ്രായേൽ വ്യോമസേനാ കമാൻഡറെയും ലക്ഷ്യമിട്ട് ഖൈബർ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് അപ്രതീക്ഷിത ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരേ ഉണ്ടായിട്ടില്ല. ടെൽ അവീവിൽ മിസൈൽ ആക്രമണമുണ്ടായതായ വാർത്തകൾ വരുന്നുണ്ട്. ഇതിനിടെ ഇസ്രായേൽ-യുഎസ് കേന്ദ്രങ്ങൾക്കു നേരെ വികേന്ദ്രീകൃത ആക്രമണം നടത്താൻ സൈന്യത്തിന് പൂർണ്ണ അധികാരം നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. തെഹ്റാനിൽ നിന്നുള്ള സന്ദേശങ്ങൾ നിലച്ചാലും സ്വന്തം നിലയ്ക്ക് പ്രതിരോധം തീർക്കാൻ പ്രാദേശിക കമാൻഡർമാർക്ക് അധികാരം നൽകിയിരിക്കുകയാണ്. തെഹ്റാനിനെ ആക്രമിച്ചതു കൊണ്ട് ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ ശത്രുക്കൾക്ക് ആവില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.



