പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 50 വർഷം തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധികതടവുണ്ട്. 2018 ഡിസംബർ 31നായിരുന്നു ആദ്യ പീഡനം. പുതുവർഷം ആഘോഷിക്കാൻ കുട്ടിയും സുഹൃത്തുക്കളും ഇയാൾക്കൊപ്പം കോവളത്ത് പോയിരുന്നു. മടക്കയാത്രയിൽ ഇയാൾ എല്ലാവരെയും ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി 2019 ജനുവരി 12ന് കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പീഡിപ്പിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാൻ പോയി. രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കുട്ടികളെ അന്വേഷിച്ച് കണ്ടത്തിയ പൂന്തുറ പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. തുടർന്നാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്ത് പറയാത്തതെന്ന് കുട്ടി മൊഴി നൽകി. ഒരു മോഷണക്കേസിൽ പിടിയിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഡിഎൻഎ സാമ്പിൾ ശേഖരിച്ചതിലാണ് കുറ്റം തെളിഞ്ഞത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പൂന്തുറ ഇൻസ്‌പെക്ടർമാരായ ബി എസ് സജികുമാർ, എ അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

