എക്സൈസിന്റെ വൻ രാസലഹരി വേട്ടമുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

പാലക്കാട്: ചിറ്റൂർ എക്സൈസ് സർക്കിൾയും എക്സൈസ് മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വൻ രാസലഹരി വേട്ട. വേലന്താവളം മേനോൻപാറ റോഡിൽ നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്നിരുന്ന മെത്താംഫെറ്റമിനും കഞ്ചാവും പിടികൂടി.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ലഹരി കടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. മുൻപും സമാന രീതിയിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
എറണാകുളം ജില്ലയിലെ പറവൂർ കരുമാല്ലൂർ വെളിയത്തുനാട് സ്വദേശികളായ മുഹമ്മദ് മെഹജൂബ്, ചോമയത്തുപറമ്പ് സഹീർ കെ.എൻ., ആലുവ പറമ്പായ കമ്പത്ത് വീട്ടിൽ ഷാഫി കുഞ്ഞുമരക്കാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് മെഹജൂബ് കരുമാല്ലൂർ പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ്.
പ്രതികളിൽ നിന്ന് 70.5 ഗ്രാം മെത്താംഫെറ്റമിനും 7 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇത്രയും അളവിൽ രാസലഹരി കൈവശം വെക്കുന്നത് എൻഡിപിഎസ് നിയമപ്രകാരം 20 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി.കെ.യുടെ നേതൃത്വത്തിൽ നെന്മാറ റേഞ്ച് ഇൻസ്പെക്ടർ കലാദാസ് സി.ഡി., അസിസ്റ്റന്റ് ഇൻസ്പെക്ടർ മണി വി., പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ സജിത് കുമാർ, ഡ്രൈവർ സെൽവകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

