ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത വേണം: സിപിഎ ലത്തീഫ്

പാലക്കാട്: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പാലക്കാട് നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സ്റ്റാർഡൈൻ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 36 മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതെന്നും, വാഗ്ദാനങ്ങള്‍ പാലിക്കാനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനും കഴിവുള്ളവരെ ഭരണത്തിലെത്തിക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
വ്യക്തിപരവും പ്രാദേശികവുമായ നൈരാശ്യങ്ങള്‍ക്കുപരി വികസന രാഷ്ട്രീയമാണ് വോട്ടിംഗ് മാനദണ്ഡമാകേണ്ടതെന്നും, വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെക്കാള്‍ അത് നടപ്പാക്കാനുള്ള ശേഷിയും ഉത്തരവാദിത്തബോധവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പില്‍ 36 മണ്ഡലങ്ങളില്‍ രണ്ട് മുന്നണികള്‍ക്കും ബിജെപിക്കുമെതിരെ രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് പാര്‍ട്ടിയുടെ പ്രധാന പ്രചാരണ സന്ദേശമെന്നും, പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എസ് ഖാജാ ഹുസൈന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, കൊടുവായൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് ഖലീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാദര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് പുതുപ്പള്ളി തെരുവ് നന്ദിയും പറഞ്ഞു.

