കനത്ത ചൂട് തുടരുന്നു; പാലക്കാട് യെല്ലോ അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം

പാലക്കാട്: കേരളത്തിൽ വേനൽചൂട് അതീവ ഗുരുതരമായ നിലയിലേക്ക് ഉയരുന്നു. പാലക്കാട് ജില്ലയിൽ വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തി.
കോട്ടയം, കൊല്ലം ജില്ലകളിലും 37 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൊളിലിടങ്ങൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സ്‌കൂൾ അസംബ്ലികളും കുട്ടികളെ വെയിലേൽക്കുന്ന തരത്തിലുള്ള പുറംപരിപാടികളും പൂർണ്ണമായും ഒഴിവാക്കണം. പരീക്ഷാ ഹാളുകളിൽ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. കുട്ടികളെയോ
വളർത്തുമൃഗങ്ങളെയോ അടച്ചിട്ട വാഹനങ്ങളിൽ ഇരുത്തി പോകുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടുത്തങ്ങൾക്കും കാട്ടുതീ പടരാനുമുള്ള സാധ്യത കൂടുതലാണ്. മാർക്കറ്റുകൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

