ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹത: ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു

പാലക്കാട്: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ പട്ടികജാതിയിൽപ്പെട്ട നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഗൗരവമായ ദുരൂഹതകൾ നിറഞ്ഞതാണെന്ന് പട്ടികജാതി–പട്ടികവർഗ്ഗ കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു ഉന്നതതല അന്വേഷണ ഏജൻസിയെ കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു.
നിതിൻ രാജ് കോളേജ് ക്യാമ്പസിനകത്തും പുറത്തും അധ്യാപകരിൽ നിന്നും സീനിയർ വിദ്യാർത്ഥികളിൽ നിന്നും ജാതി അധിക്ഷേപവും ക്രൂരമായ റാഗിങ്ങിനും ഇരയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധ്യാപകരോടും വകുപ്പ് മേധാവികളോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതിനാൽ, കോളേജ് അധികൃതർക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്യുകയും, പട്ടികജാതി–പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ, കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കെ. മായാണ്ടി
ചെയർമാൻ
പട്ടികജാതി–പട്ടികവർഗ്ഗ കോർഡിനേഷൻ കമ്മിറ്റി

