സാജിദ് അജ്മലിന് ബി.ജെ.പി-ആർ.എസ്.എസ് ഭീഷണി; എഡിറ്റർ ഡി.ജി.പിക്ക് കത്തയച്ചു

പാലക്കാട്: പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ‘വോട്ടിന് പണം’ വിവാദം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ സാജിദ് അജ്മലിന് നേരെ ബി.ജെ.പി-ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സാജിദിനെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആസൂത്രിത നീക്കം നടക്കുന്നതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ, റിപ്പോർട്ടർക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മീഡിയവൺ എഡിറ്റർ ഡി.ജി.പിക്ക് കത്തയച്ചു. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ ശോഭാ സുരേന്ദ്രൻ വോട്ടറെ സ്വാധീനിക്കാൻ പണം വിതരണം ചെയ്ത ദൃശ്യങ്ങൾ സാജിദ് അജ്മലായിരുന്നു പുറത്തുവിട്ടത്. വാർത്ത വിവാദമായതോടെ, കാറിലുണ്ടായിരുന്ന സ്ത്രീയെ തനിക്കറിയില്ലെന്നും ഇത് കോൺഗ്രസ് മെനഞ്ഞ കള്ളക്കഥയാണെന്നുമായിരുന്നു ശോഭയുടെ വാദം. എന്നാൽ, കൂടെയുള്ള സ്ത്രീ തന്നെയാണ് കാറിലുണ്ടായിരുന്നതെന്ന് ദൃശ്യങ്ങൾ സഹിതം മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയതോടെ സ്ഥാനാർഥി വെട്ടിലായി. ഇതിന് പിന്നാലെ പണം നൽകിയ സ്ത്രീയും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പഴയ ഫോട്ടോകൾ കൂടി പുറത്തുവന്നതോടെ ബി.ജെ.പി പ്രതിരോധത്തിലാവുകയായിരുന്നു. ഈ വാർത്ത പുറത്തുകൊണ്ടുവന്നതിലെ പ്രകോപനമാണ് സാജിദ് അജ്മലിനെതിരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകന്റെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉയരുന്നത്.

