വാൽപ്പാറയിൽ വാഹനാപകടം; എട്ട് മരണം, മരിച്ചത് മലയാളികൾ

തൃശൂർ: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ എട്ട് മലയാളികൾ മരിച്ചു. മലപ്പുറം കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.
കേരളത്തിൽ നിന്നും പോയ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഹെയർ പിൻ വളവിൽ നിന്ന് വാൻ മറിഞ്ഞ് താഴേയ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. എട്ടിലധികം പേർ അതീവ ഗുരുതരാവസ്ഥയിലെന്നാണ് വിവരം. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഹെയർ പിൻ കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറയുകയായിരുന്നു. 800 അടി താഴ്ചയിലേയ്ക്ക് ആണ് വാഹനം മറിഞ്ഞത്. വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.


