തമിഴ്നാട് പടക്കശാല സ്‌ഫോടനം: മരണം 24 ആയി; അന്വേഷണം ശക്തമാക്കി

വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ ഭീകര സ്‌ഫോടനത്തില്‍ മരണം 24 ആയി ഉയര്‍ന്നു. വിരുദുനഗര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളുടെ മരണത്തോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
മരിച്ചവരില്‍ 20 പേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മധുര, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള 14 ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിപ്പിക്കുന്നു. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.
അതേസമയം, ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ ഒരാള്‍ മലയാളിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും സ്‌ഫോടനം ഉണ്ടായതോടെ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശോധന ഇന്ന് പുലര്‍ച്ചെയോടെ പുനരാരംഭിച്ചു.
വിരുദുനഗറിന് സമീപമുള്ള കട്ടുനാര്‍പട്ടിയിലെ ‘വനജ ഫയര്‍വര്‍ക്സ്’ എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകീട്ട് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഫാക്ടറി ഉടമയ്‌ക്കെതിരേ പോലിസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതായും അധികൃതര്‍ അറിയിച്ചു.


