കൊട്ടിയൂർ തീർത്ഥയാത്രയ്ക്കിടെ വാഹനാപകടം: പാലക്കാട് സ്വദേശികളായ രണ്ട് പേർ മരിച്ചു

പാലക്കാട്: കൊട്ടിയൂർ ക്ഷേേത്രദർശനത്തിനായി പോയ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനവും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
മരിച്ചവർ പാലക്കാട് വടവന്നൂർ പേയാട്ടുപറമ്പ് സ്വദേശിയായ രാജേഷ് ജി (രാജു-40), കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശിനിയായ രമണി (60) എന്നിവരാണ്. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ട്രാവലറിന്റെ ഡ്രൈവറായിരുന്നു രാജേഷ്.
കൊണ്ടോട്ടി പെരിയമ്പലത്താണ് അപകടമുണ്ടായത്. കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്ന് കൊട്ടിയൂരിലേക്ക് തീർത്ഥയാത്രയ്ക്കായി പോയ സംഘം സഞ്ചരിച്ചിരുന്ന ട്രാവലറും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, നിയന്ത്രണം വിട്ട ടിപ്പർ ലോറി ട്രാവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രാവലറിൽ 26 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കുകളാണ് ഉണ്ടായത്.
അപകടത്തിൽ ടിപ്പർ ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

