അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; ‘സംരക്ഷണത്തിലൂടെ കുറ്റവാളിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി വേണം’: എസ്ഡിപിഐ

പാലക്കാട്: മലമ്പുഴ കല്ലേപ്പുള്ളി പി.എ.എം.എം. യു.പി. സ്കൂളിലെ അധ്യാപകൻ വിദ്യാർത്ഥികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ, കുറ്റകൃത്യത്തിൽ പങ്കുള്ള എല്ലാവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് പാലക്കാട് ആവശ്യപ്പെട്ടു.കേസിൽ കൂടുതൽ കുട്ടികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയ സാഹചര്യത്തിലും , സംസ്കൃത അധ്യാപകൻ അനിൽ നടത്തിയ പീഡനം ഒറ്റപ്പെട്ട സംഭവമല്ലെന്നുമുള്ള സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെയും കുട്ടികളുടെ മൊഴികൾ അവഗണിച്ചും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച സ്കൂൾ മാനേജ്മെന്റിന്റെ നിലപാടിനെ അദ്ദേഹം അപലപിച്ചു. ഈ നടപടി അത്യന്തം അപലപനീയമാണെന്നും അധ്യാപകനെ പിന്തുണയ്ക്കുന്നവർ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും എതിരായ സമ്മർദ്ദം ഗുരുതര നിയമലംഘനമാണെന്നും ഇല്യാസ് പറഞ്ഞു.കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചവരോടും മൗനം പാലിച്ചവരോടും കൂടി പോക്‌സോ അടക്കമുള്ള കർശന നിയമങ്ങൾ പ്രയോഗിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൗൺസലിംഗിനൊപ്പം സ്കൂൾ മാനേജ്മെന്റിന്റെ ഉത്തരവാദിത്വവും ഇല്യാസ് ചൂണ്ടിക്കാട്ടി.കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ശക്തിക്കും എതിരെ എസ്ഡിപിഐ നിയമപരമായും ജനാധിപത്യപരമായും ശക്തമായ പോരാട്ടം തുടരും” എന്ന് അദ്ദേഹം വിശദീകരിച്ചു. കേസിൽ കർശനമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.


