മുൻഭർത്താവിന്റെ നിരന്തര ആക്രമണം; പട്ടികജാതി വനിതയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് എസ്ഡിപിഐ

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പ്രദേശത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ, മുൻഭർത്താവിന്റെ നിരന്തരമായ ആക്രമണങ്ങളും ജീവന് ഭീഷണിയും നേരിടുന്നുണ്ടെന്ന ഗുരുതരമായ പരാതി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുൻഭർത്താവ് വൈരാഗ്യബുദ്ധിയോടെ വീടിനകത്തേക്ക് അതിക്രമിച്ച് കടക്കുകയും, വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
വീടിന് നേരെ കല്ലെറിയുകയും, ഇരുമ്പുകോൽ, കോടാലി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് വീടിന്റെ മേൽക്കൂര തകർക്കുകയും, രാത്രി സമയങ്ങളിൽ കുടുംബാംഗങ്ങൾ കിടന്നുറങ്ങുന്ന മുറിയിലേക്ക് ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അതീവ ഭീതിയിലാണ് കഴിയുന്നതെന്നും, സമയോചിതമായി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പലതവണ പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും, ഇതുവരെ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന ഗുരുതര ആരോപണവും ഉണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയായ പരാതിക്കാരിക്ക് എസ്.സി./എസ്.ടി. (അത്യാചാര നിരോധന) നിയമപ്രകാരം ലഭിക്കേണ്ട പ്രത്യേക സംരക്ഷണവും നിയമസഹായവും നിഷേധിക്കപ്പെട്ടുവെന്നാണ് പരാതി.
ഇത്തരം സാഹചര്യത്തിലാണ് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം നിലാവർനിസ , മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവൽപാട്, അബ്ദുൽ മുത്തലിഫ് തുടങ്ങിയ നേതാക്കൾ ഇടപെട്ട് പരാതിക്കാരിക്ക് നിയമപരമായ സഹായം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി സമർപ്പിച്ചത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൃഹാതിക്രമണം, നാശനഷ്ടം, ജീവന് ഭീഷണി എന്നിവയ്ക്കുള്ള വകുപ്പുകൾക്കൊപ്പം, എസ്.സി./എസ്.ടി. (അത്യാചാര നിരോധന) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നും, പരാതിക്കാരിക്കും കുടുംബത്തിനും അടിയന്തിര പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു സ്ത്രീയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവളുമായ പൗരന്റെ ജീവനും മാനവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

