ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസ്: 55കാരന് ആറു വർഷം കഠിനതടവ്

തൃശൂർ: വലപ്പാട് ഒൻപത് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി. പുറക്കാംപുള്ളി സ്വദേശി മണികണ്ഠൻ (57) ആണ് ശിക്ഷിക്കപ്പെട്ടത്.
2023 മെയ് 3-നും അതിനു മുൻപും കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പ്രോസിക്യൂഷൻ 15 സാക്ഷികളെയും 17 രേഖകളെയും ഹാജരാക്കി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു. വലപ്പാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന കെ. സലീം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാലയാണ് കേസിന് വേണ്ടി ഹാജരായത്. ലെയ്സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം അധിക കഠിനതടവും കോടതി വിധിച്ചു. ശിക്ഷാനന്തരമായി പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും, കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു. ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്.

