എംപിക്കും രക്ഷയില്ല; എസ്‌ഐആര്‍ ഹിയറിങ്ങിൽ മാതാപിതാക്കളുടെ രേഖകള്‍ ആവശ്യപ്പെട്ടതിനെതിരെ ജോണ്‍ ബ്രിട്ടാസ് പ്രതിഷേധം

തിരുവനന്തപുരം: എസ്‌ഐആര്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വ്യക്തതയില്ലെന്നാരോപിച്ച് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപി തിരുവനന്തപുരത്ത് പ്രതിഷേധിച്ചു. ബിഎല്‍ഒയെ നേരില്‍ വരുത്തിയാണ് എംപി പ്രതിഷേധം അറിയിച്ചത്.
ഇന്ത്യന്‍ വോട്ടറെന്ന നിലയില്‍ എസ്‌ഐആര്‍ നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ട അവസ്ഥയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ രേഖകളും നേരത്തെ കൈമാറിയിട്ടും അവ മതിയാകില്ലെന്ന നിലപാടിലാണ് അധികൃതരെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ബിഎല്‍ഒ നേരിട്ട് എത്തി വിശദീകരണം തേടിയതെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെയായി വോട്ട് ചെയ്യുന്ന ജനപ്രതിനിധിയായ തനിക്കുതന്നെ മാതാപിതാക്കളുടെ രേഖകള്‍ ഹാജരാക്കേണ്ടിവരുന്ന സാഹചര്യമാണെങ്കില്‍, സാധാരണ പൗരന്‍മാരുടെ അവസ്ഥ എത്രത്തോളം ദുരിതകരമായിരിക്കുമെന്ന് എംപി ചോദിച്ചു.
എസ്‌ഐആര്‍ ഹിയറിങ്ങിലെ സങ്കീര്‍ണതകളും അവ്യക്തതകളും ചൂണ്ടിക്കാണിച്ചുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ജോണ്‍ ബ്രിട്ടാസ് എംപി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

